Proverbs 17

1കലഹത്തോടുകൂടി ഒരു വീടു നിറയെ യാഗഭോജനത്തിലും

സ്വസ്ഥതയോടുകൂടി ഒരു കഷണം ഉണങ്ങിയ അപ്പം ഏറ്റവും നല്ലതു.
2നാണംകെട്ട മകന്റെമേൽ ബുദ്ധിമാനായ ദാസൻ കൎത്തൃത്വം നടത്തും;
സഹോദരന്മാരുടെ ഇടയിൽ അവകാശം പ്രാപിക്കും.
3വെള്ളിക്കു പുടം, പൊന്നിന്നു മൂശ;
ഹൃദയങ്ങളെ ശോധന ചെയ്യുന്നവനോ യഹോവ.
4ദുഷ്കൎമ്മി നീതികെട്ട അധരങ്ങൾക്കു ശ്രദ്ധകൊടുക്കുന്നു;
വ്യാജം പറയുന്നവൻ വഷളത്വമുള്ള നാവിന്നു ചെവികൊടുക്കുന്നു.
5ദരിദ്രനെ പരിഹസിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു;
ആപത്തിൽ സന്തോഷിക്കുന്നവന്നു ശിക്ഷ വരാതിരിക്കയില്ല.
6മക്കളുടെ മക്കൾ വൃദ്ധന്മാൎക്കു കിരീടമാകുന്നു;
മക്കളുടെ മഹത്വം അവരുടെ അപ്പന്മാർ തന്നേ.
7സുഭാഷിതം പറയുന്ന അധരം ഭോഷന്നു യോഗ്യമല്ല;
വ്യാജമുള്ള അധരം ഒരു പ്രഭുവിന്നു എങ്ങിനെ?
8സമ്മാനം വാങ്ങുന്നവന്നു അതു രത്നമായി തോന്നും;
അതു ചെല്ലുന്നെടത്തൊക്കെയും കാൎയ്യം സാധിക്കും.
9സ്നേഹം തേടുന്നവൻ ലംഘനം മറെച്ചുവെക്കുന്നു;
കാൎയ്യം പാട്ടാക്കുന്നവനോ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.
10ഭോഷനെ നൂറു അടിക്കുന്നതിനെക്കാൾ
ബുദ്ധിമാനെ ഒന്നു ശാസിക്കുന്നതു അധികം ഫലിക്കും.
11മത്സരക്കാരൻ ദോഷം മാത്രം അന്വേഷിക്കുന്നു;
ക്രൂരനായോരു ദൂതനെ അവന്റെ നേരെ അയക്കും.
12മൂഢനെ അവന്റെ ഭോഷത്വത്തിൽ എതിരിടുന്നതിനെക്കാൾ
കുട്ടികൾ കാണാതെപോയ കരടിയെ എതിരിടുന്നതു ഭേദം.
13ഒരുത്തൻ നന്മെക്കു പകരം തിന്മ ചെയ്യുന്നു എങ്കിൽ
അവന്റെ ഭവനത്തെ തിന്മ വിട്ടുമാറുകയില്ല.
14കലഹത്തിന്റെ ആരംഭം മടവെട്ടി വെള്ളം വിടുന്നതുപോലെ;
ആകയാൽ കലഹമാകുംമുമ്പെ തൎക്കം നിൎത്തിക്കളക.
15ദുഷ്ടനെ നീതീകരിക്കുന്നവനും നീതിമാനെ കുറ്റം വിധിക്കുന്നവനും
രണ്ടുപേരും യഹോവെക്കു വെറുപ്പു.
16മൂഢന്നു ബുദ്ധിയില്ലാതിരിക്കെ
ജ്ഞാനം സമ്പാദിപ്പാൻ അവന്റെ കയ്യിൽ ദ്രവ്യം എന്തിനു?
17സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു;
അനൎത്ഥകാലത്തു അവൻ സഹോദരനായ്തീരുന്നു.
18ബുദ്ധിഹീനനായ മനുഷ്യൻ കയ്യടിച്ചു
കൂട്ടുകാരന്നു വേണ്ടി ജാമ്യം നില്ക്കുന്നു.
19കലഹപ്രിയൻ ലംഘനപ്രിയൻ ആകുന്നു;
പടിവാതിൽ പൊക്കത്തിൽ പണിയുന്നവൻ ഇടിവു ഇച്ഛിക്കുന്നു.
20വക്രഹൃദയമുള്ളവൻ നന്മ കാണുകയില്ല;
വികടനാവുള്ളവൻ ആപത്തിൽ അകപ്പെടും.
21ഭോഷനെ ജനിപ്പിച്ചവന്നു അതു ഖേദകാരണമാകും;
മൂഢന്റെ അപ്പന്നു സന്തോഷം ഉണ്ടാകയില്ല.
22സന്തുഷ്ടഹൃദയം നല്ലോരു ഔഷധമാകുന്നു;
തകൎന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു.
23ദുഷ്ടൻ ന്യായത്തിന്റെ വഴികളെ മറിക്കേണ്ടതിന്നു
ഒളിച്ചുകൊണ്ടുവരുന്ന സമ്മാനം വാങ്ങുന്നു.
24ജ്ഞാനം ബുദ്ധിമാന്റെ മുമ്പിൽ ഇരിക്കുന്നു;
മൂഢന്റെ കണ്ണോ ഭൂമിയുടെ അറുതികളിലേക്കു നോക്കുന്നു.
25മൂഢനായ മകൻ അപ്പന്നു വ്യസനവും തന്നേ
പ്രസവിച്ചവൾക്കു കൈപ്പും ആകുന്നു.
26നീതിമാന്നു പിഴ കല്പിക്കുന്നതും
ശ്രേഷ്ഠന്മാരെ നേർനിമിത്തം അടിക്കുന്നതും നന്നല്ല.
27വാക്കു അടക്കിവെക്കുന്നവൻ പരിജ്ഞാനമുള്ളവൻ;
ശാന്തമാനസൻ ബുദ്ധിമാൻ തന്നേ.
28മിണ്ടാതിരുന്നാൽ ഭോഷനെപ്പോലും ജ്ഞാനിയായും
അധരം അടെച്ചുകൊണ്ടാൽ വിവേകിയായും എണ്ണും.
Copyright information for Mal1910